Sunday, 24 February 2013

പരാജയം


വിലപേശലുകളുടെ ഒരു നീണ്ട
യുഗത്തിനു മുന്‍പ്,
ഞാന്‍ നിന്റേതു മാത്രമായിരുന്നു...
തമ്മില്‍ക്കലരാത്ത പകലുകളുടെ
നിഴലില്‍ നാം പ്രണയിച്ചിരുന്നു...
എന്നിട്ടും നിന്നില്‍ പെയ്തൊടുങ്ങാനാവാഞ്ഞതാണ്
എന്‍റെ പരാജയം....

നിന്‍റെ ജീവിതം
എന്‍റെ നിഴലിന്‍റെ തടവറയില്‍
ഒടുങ്ങുകയാണെന്നു
തിരിച്ചറിയുമ്പോള്‍
പറന്നു പൊയ്ക്കൊള്ളുക...

നിനക്കായി ജന്മമെടുത്ത
അതിരുകളില്ലാത്ത ഒരാകാശം
മറുകോണിലെവിടെയോ
നിന്നെ തിരയുന്നുണ്ട്....

നീ വന്നത്


നീ എന്തിനെന്റെ വെയിലിന്‍റെ
രാജ്യത്തേക്ക് കടന്നു വന്നു?
അപ്പോള്‍ എന്‍റെ വെയില്‍ക്കിളികള്‍
യാത്ര പോയിരിക്കുകയായിരുന്നു.
നിന്‍റെ കണ്ണുകളിലെ ഗ്രീഷ്മജ്വാലയെ
ഭയന്ന് അവ പിന്നീടൊരിക്കലും
തിരിച്ചുവന്നതുമില്ല...
നീ പടര്‍ന്നുകയറിയതില്‍പ്പിന്നെ
മഴയായിരുന്നു...
നിലക്കാത്ത മഴ....
അതില്‍ ഭ്രമിച്ചു ഞാന്‍
കണ്ണീര്‍പ്പുഴയിലേക്കൊലിച്ചു പോയി....

നിലവിളികള്‍

നോവിന്‍റെ തുരുത്തുകളില്‍
തനിച്ചായ കാല്‍പ്പാടുകള്‍..;
സങ്കീര്‍ണമായ ജന്മരഹസ്യം
മുരടിപ്പിച്ച മയില്പ്പീലിത്തുണ്ടുകള്‍..;
ചോരവറ്റിയ വിരല്‍ത്തുമ്പില്‍
ചിതറിപ്പോയ വളപ്പൊട്ടുകള്‍..;
വെട്ടിമാറ്റിയ കൈപ്പത്തിയില്‍
ഉറഞ്ഞുപോയ അവകാശങ്ങള്‍..;
എല്ലാവരും ഒത്തുചേര്‍ന്നത്
ഒരു അര്‍ദ്ധവിരാമത്തിലായിരുന്നു.
ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും
വിലപേശലുകള്‍ക്കൊടുവില്‍
അവര്‍ മാഞ്ഞുപോയി,
പിന്നീട് ഉറങ്ങാന്‍ നേരമില്ലാത്ത
മനുഷ്യരുടെ ഇരുണ്ട സ്വപ്നങ്ങളില്‍
നിലവിളികളായി പുനര്‍ജനിച്ചു..

Saturday, 16 February 2013

നിഴല്‍ച്ചിത്രങ് ­­ങള്‍ _______________ ­__ ഓര്‍മകളുടെ ആയുസ്സറ്റു തുടങ്ങിയപ്പോഴാണ് ഞാന്‍ നിഴല്‍ച്ചിത്ര­ങ­ളില്‍ ജീവിതം പകര്‍ത്തിവെക്കാ­­ന്‍ പഠിച്ചത്. ഇന്നിന്‍റെ നരച്ച ജീവിതം നിറയെ അവ പകര്‍ന്നുതന്ന നിറങ്ങളാണ്.. തീരാത്ത നോവുകളുടെ ഇടവേളകളില്‍, പഴകിയ താളുകളില്‍ നിന്ന് നിറഞ്ഞൊഴുകുന്ന പുഞ്ചിരികള്‍.. മൌനവെയിലില്‍ ദ്രവിച്ച വേരുകളുടെ ഓര്‍മപ്പെടുത്തലുകള്‍.. തനിച്ചാക്കിപ്പോ­­യ തൂവല്‍പ്പക്ഷികളുടെ കണ്ണീര്‍ച്ചാലുക­ള്‍... ചുവന്ന അക്കങ്ങളുടെ ചുവട്ടില്‍ നിന്ന് നിറമുള്ള നിഴലുകളില്‍ പതിഞ്ഞ പേരറിയാത്ത മുഖങ്ങളുടെ ഓര്‍മച്ചിത്രങ്ങ­­ള്‍... ഈറനണിഞ്ഞ നിറക്കാഴ്ച്ചകളു­­ടെ അവസാനത്തെ താളും മറിയുമ്പോള്‍.. വിള്ളല്‍ വീണ, നിറം വറ്റിയ മനസ്സിന്‍റെ ചുവരെഴുത്തുകള്‍­ക്കു മേലെ തൂങ്ങിയാടുന്നു. ­ ­..; ചില ഹൃദയവ്യഥകള്....

Monday, 21 January 2013

സ്ത്രൈണം


kuhs north zone arts fest ല്‍ ഒന്നാം സ്ഥാനം നേടിയ കവിത..]
സ്ത്രൈണം 
നീ സ്ത്രീയാണ്......
ഗര്‍ഭപാത്രത്തിന്റെ ഒരുക്കുകൂട്ടലുകള്‍ക്കൊടുവില്‍ 
തിടുക്കപ്പെട്ട് ഒരു നീണ്ടമുറിവിലൂടെ 
നീ പുറത്ത് വന്നപ്പോഴേക്കും,
ചിന്തയിലും നാവിലും അത് 
കൊത്തിവെക്കാന്‍ വെമ്പുന്ന ഒരു സമൂഹം 
പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു.
നിനക്ക് മുന്‍പേ നിന്റെ 'സ്ത്രൈണത' 
പുറംലോകം തിരിച്ചറിഞ്ഞപ്പോള്‍,
സംഘര്‍ഷഭരിതമായ നിന്റെ പിറവിയിലേക്കു 
കണ്ണുനിറച്ചു കാത്തിരുന്ന ഒരു ഹൃദയമാണ് 
നിന്നെ ചുമന്നിരുന്നത്.
നിനച്ചിരിക്കാതെ പെയ്ത പേമാരിയില്‍ 
കൗമാരത്തിന്‍റെ ജ്വാലകളണഞ്ഞ്‌,
മാതൃത്വത്തിന്റെ ഒരുകുടം കണ്ണീര്‍ 
നെഞ്ചിലേറ്റിയ ഒരു കുരുന്നു ഹൃദയം...


നീ സ്ത്രീയാണ്....
വിടര്‍ന്ന കണ്ണുകളില്‍ നീ കണ്ട 
വര്‍ണലോകത്തിനിപ്പുറം ചാരനിറമുള്ള 
കഴുകന്മാര്‍ പറക്കുന്നുണ്ടെന്നു 
തിരിച്ചറിയാനാവാത്ത ദൈന്യത..
മടിയിലിരുത്തി ലാളിച്ച വാത്സല്യത്തിന്റെ 
മൂടുപടം മായുമ്പോള്‍ മംസക്കൊതിപൂണ്ട്‌ 
തൊണ്ടവേവുന്ന പരുക്കന്‍ വിരലുകള്‍ 
കാണാനാവാത്ത നിഷ്ക്കളങ്കത..


നീ സ്ത്രീയാണ്.....
വിവേചനങ്ങളുടെ  ബാലപാഠങ്ങള്‍ 
കരളിലുറയ്ക്കും  മുന്‍പേ,
കൈചേര്‍ത്തു പിടിച്ച കൂട്ടുകാരന്റെ 
ശാഠയങ്ങള്‍ക്ക്  വഴങ്ങിയ ബാല്യം,
പരീക്ഷണങ്ങളുടെ നെറികെട്ട 
മത്സരങ്ങള്‍ക്ക് മുന്നില്‍ പകച്ചുനിന്നപ്പോള്‍ 
അക്ഷരങ്ങള്‍ കാട്ടിക്കൊതിപ്പിച്ച്,
കൂരിരുട്ടില്‍ തന്നിലേക്ക് പടര്‍ന്നുകയറിയ 
അധ്യാപകനെ വിലക്കനാവാതെ -
പോയ നിസ്സഹായത...


നീ സ്ത്രീയാണ്.....
ജീവിതയാത്രയുടെ വേഗംകൂട്ടിയ 
ഇടത്താവളങ്ങളില്‍,
നീണ്ടു വരുന്ന വിരലുകളോടും 
മാംസംതുളക്കുന്ന കണ്ണുകളോടും 
പോരാടാനാവാതെ ചക്രങ്ങള്‍ക്കിടയില്‍ 
ചതഞ്ഞരഞ്ഞില്ലാതായവള്‍.
യൗവനത്തിന്റെ ഋതുഭേദങ്ങളില്‍ 
കാമുകന്‍റെ വിറപൂണ്ട കൈവിരലുകളിലേക്ക് 
സ്വയം ഇറങ്ങിച്ചെന്നവള്‍ .
ഇരുട്ട് പടരുന്ന വഴികളില്‍ 
പിന്തുടരുന്ന കണ്ണുകളിലെ മൃഗീയത 
കണ്ടില്ലെന്നു നടിച്ച് കാല്‍ക്കീഴിലെ 
രക്തം പുരണ്ട മണ്ണിനൊപ്പം 
കൂരിരുട്ടിലേക്ക് ഒലിച്ചുപോയവള്‍.


നീ സ്ത്രീയാണ്....
സൈബര്‍വലകളില്‍ കുടുങ്ങി 
തലമാറ്റങ്ങളുടെ വിലക്കയറ്റത്തിനൊപ്പം 
ഞരമ്പുരോഗികളുടെ രോമകൂപങ്ങളില്‍ 
നീരു പകരാന്‍ വിധിക്കപ്പെട്ടവള്‍.
കൂടെയുറങ്ങാനും പെറ്റുനിറയാനും മാത്രം 
മരണക്കയറിനു കഴുത്തുനീട്ടിയവള്‍.
ഒരേ ഗര്‍ഭപാത്രത്തിലുറങ്ങിയവന്റെ 
കാമവെറിയുടെ കിതപ്പുകള്‍ മാറ്റി
മൃതിയടഞ്ഞവള്‍.


നീ സ്ത്രീയാണ്....
പെണ്ണെഴുത്തിന്റെ തുറന്നുപറച്ചിലുകളെ 
കീറിമുറിച്ച പുരുഷതൂലികകള്‍ക്കു 
മുന്നില്‍ ആത്മഹത്യ ചെയ്തവള്‍.
കരിപിടിച്ച മേല്ക്കൂരക്കുപുറത്ത് നിനക്ക് 
സ്ഥാനമില്ലെന്നു കല്‍പ്പിച്ച വെള്ളമുണ്ടുകള്‍ക്ക് 
അടിമയായവള്‍.
സ്വപ്നങ്ങളുടെ താക്കോല്‍ തിരഞ്ഞ് 
തിളയ്ക്കുന്ന ജീവിതത്തിലേക്ക് 
ഊളിയിട്ടവള്‍..


നീ സ്ത്രീയാണ്.....
നീയെന്തുകൊണ്ട്‌ ഇരപിടിയന്മാരുടെ 
കാല്‌ച്ചുവട്ടിലെ അനേകം ജന്മങ്ങളില്‍ -
നിന്ന് വഴിമാറി മറ്റൊരു പിറവിയെടുക്കുന്നില്ല;
ദുരിതങ്ങളുടെ ഒരു മഴക്കാലത്തിനിപ്പുറം 
സ്നേഹം പെയ്തു നിറയാന്‍...
വിഷജന്മങ്ങളെ നിന്റെ കണ്ണുകളിലെ 
ഗ്രീഷ്മജ്വാലയില്‍ ചാമ്പലാക്കാന്‍..
നോവുകളുടെ വിറങ്ങലിപ്പുകള്‍ മറന്ന് 
പ്രണയത്തിന്‍റെ നിലാവലയാകാന്‍.....


ഇനി നീ മണ്ണില്‍ കുരുക്കുക സ്ത്രീയായി......
അതേ നീ സ്ത്രീയാണ്.....


 - ദിവ്യ.സി.എസ്  

Tuesday, 15 January 2013

ഓര്‍മകളെ എനിക്കു ഭയമാണ്..




ഓര്‍മ്മകളെ ഞാന്‍ ഭയപ്പെട്ടിരുന്നു..
പാതിവഴിയിലുപേക്ഷിക്കപ്പെട്ട 
ഡയറിയുടെ താളുകളില്‍ നിന്ന് 
കഴിഞ്ഞ കാലത്തിന്‍റെ പ്രേതം 
എന്‍റെ ചിന്തകളില്‍ ആവേശിക്കുമെന്ന 
അതിയായ ഭയം...

എങ്കിലും നിന്നോടുള്ള പ്രണയം മാത്രം 
ഇന്നലെകളില്‍ നിന്ന് ഇന്നിലേക്ക്‌ 
പുനര്‍ജനിക്കണമെന്ന് 
മോഹിച്ചു സ്വയമുരുകി...

ചില ഓര്‍മ്മകള്‍,
നീല ശംഖുപുഷ്പങ്ങള്‍ പോലെ 
സങ്കീര്‍ണമായ രൂപഭംഗി 
കാട്ടി കൊതിപ്പിച്ചു...
വീണ്ടും ഭൂതകാലത്തിന്റെ
ബീജം എന്നെ നോക്കി 
പരിഹസിച്ചു....

മറ്റുചിലത് അനുവാദം 
ചോദിക്കാതെ വന്നു കയറിയ 
ഒരു മഴക്കാലം പോലെ 
നിമിഷാര്‍ധങ്ങളെ വീശിത്തണുപ്പിച്ച്,
അടുത്ത വേനലിന്റെ 
പടി കടന്നു പോയി.....

ഓര്‍മ്മകളുടെ തുരുത്തുകളില്‍ 
ജീവിക്കാന്‍ പഠിപ്പിച്ച ചില 
വേദനകളുണ്ട്,
അവ എന്നും സ്വപ്നങ്ങളില്‍ 
ചുവന്ന കണ്ണുകള്‍ കാട്ടി 
ഭയപ്പെടുത്തിയിരുന്നു....

ഓര്‍മ്മകളെ ഞാന്‍ ഭയപ്പെടുന്നു...
ജീവിതങ്ങളെ ചേര്‍ത്തുവെച്ച് 
കടപ്പാടുകളുടെ നെഞ്ഞിടിപ്പു തന്നത് 
നരച്ചു തുടങ്ങിയ ഓര്‍മ്മകളാണ്...

അസ്ഥിത്വം നഷ്ടപ്പെട്ട കര്‍മപഥങ്ങളില്‍  
ഓര്‍മ്മകള്‍ ചികഞ്ഞെടുത്തു തന്ന 
ചില മുഖങ്ങള്‍ വന്നു കൈകോര്‍ത്തു പിടിച്ചു....

ഒടുവില്‍ ആറടി മണ്ണിന്‍റെ 
ആഴങ്ങളിലൊടുങ്ങുമ്പോഴും 
വേദനയുടെ ഒരിറ്റു കണ്ണീരു പൊഴിക്കാന്‍ 
നിന്നില്‍ ഞാന്‍ ബാക്കി വെച്ചത്,
ഈറന്‍ വറ്റിയ ഓര്‍മ്മകള്‍ മാത്രമാണല്ലോ.....

ക്ഷമിക്കുക....

ഓര്‍മകളെ എനിക്കു ഭയമാണ്.....
 

                        -ദിവ്യ.സി.എസ്      


                               

Monday, 14 January 2013

കൈവിട്ടു പോവുന്ന ചിലത് ..

കൈവിട്ടു പോവുന്ന ചിലത് 
എന്നെ ഭയപ്പെടുത്തുന്നുണ്ട്..
അദൃശ്യതരംഗങ്ങളില്‍ കോര്‍ത്ത 
ജീവിതങ്ങള്‍ എന്നില്‍ ആരംഭിക്കുന്നു..
അവ സഞ്ചാരമദ്ധ്യേ എവിടെയും 
തമ്മില്‍ക്കലരാതെ ,
വികാരത്തള്ളിച്ചകളില്‍ 
മുറിവേറ്റു വഴിയിലൊടുങ്ങാതെ 
സമാന്തരരേഖകളായി എന്നില്‍ത്തന്നെ 
അവസാനിക്കണമെന്നു ഞാന്‍ കൊതിച്ചു.
ഇത് എന്റെ വ്യാമോഹം...

ഇനിയൊരുപക്ഷേ,
സ്വപ്നസഞ്ചാരങ്ങള്‍ക്കിടയില്‍ 
പരസ്പരം തിരിച്ചറിയാന്‍ അവ 
നൂല്ക്കമ്പികള്‍ നെയ്ത് 
എന്നെ ചതിക്കുന്നുണ്ടെങ്കില്‍ 
അത് എന്റെ പരാജയം....

സുതാര്യമെന്ന് തെറ്റിദ്ധരിപ്പിച്ച് 
ഞാന്‍ വിത്തുപാകിയ എന്‍റെ 
ചിന്തകളുടെ രഹസ്യഅറകള്‍ 
ചിതലെടുത്തു തുടങ്ങി..

ഉറവ വറ്റാതെ എന്റെ ആകാശം 
നിറഞ്ഞിരുന്ന മേഘപാളികള്‍ 
ചോദ്യചിഹ്നങ്ങളുടെ ഇടവിട്ട 
കാറ്റേറ്റു മെലിഞ്ഞു തുടങ്ങി...

മറവി ഒരു സാധ്യതയല്ല,
സ്വയം മറവിയിലാഴുന്ന ഒരു 
പകല്‍ പിന്നില്‍ പിറക്കുമ്പോള്‍..

ഇനി സ്വപ്‌നങ്ങള്‍ മാത്രം,
ദിവാസ്വപ്നങ്ങള്‍.....

                      - ദിവ്യ.സി.എസ്   

നിശാശലഭങ്ങള്‍



  മങ്ങിയ ഇരുട്ടില്‍ നിര്‍ത്താതെ 
പുലമ്പുന്ന സ്വപ്നങ്ങളുടെ 
കിതപ്പിലൂടെ നിശാശലഭങ്ങള്‍ 
പറക്കുന്നുണ്ട് ....
നാളെ പുലരുമ്പോള്‍ സ്നേഹിച്ചു 
ചുവന്ന കാതലുള്ള 
വന്‍മരങ്ങളുടെ സുഷിരങ്ങളില്‍ 
പോയി ചേക്കേറാന്‍....
ഇടയിലെവിടെയും തിളങ്ങുന്ന 
കണ്‍കോണുകള്‍ വിശപ്പില്‍ 
കോര്‍ക്കരുതെന്നു  കൊതിച്ച്...
മഞ്ഞിന്റെ നേര്‍ത്ത 
പടലങ്ങളിലൂടെ,
ചാഞ്ഞു നില്‍ക്കുന്ന 
നിലാവലയിലൂടെ..,
അരണ്ട വെളിച്ചം കുടിച്ചു 
വളരുന്ന പുല്‍നാമ്പുകളുടെ 
നിഴല്‍പ്പാടിലൂടെ ,
ഇടയില്‍ ചേര്‍ത്തുപിടിച്ചു 
ചുംബിക്കുന്ന തണുത്ത കാറ്റിന്‍റെ 
കൈവിരല്‍ തലോടി,
വഴിയില്‍ കണ്ടുമുട്ടുന്ന 
മിന്നാമിനുങ്ങിന്റെ പച്ചവെളിച്ചം 
പകുത്തെടുത്ത്,
മഞ്ഞുതുള്ളിയുറഞ്ഞ കൂര്‍ത്ത 
തുമ്പ് വിറപ്പിക്കുന്ന 
ആലിലകളുടെ ഇടയിലൂടെ, 
ചുവപ്പ്  പടര്‍ന്നു കയറുന്ന 
നീലിമയിലേക്ക്...............
                        
                     - ദിവ്യ.സി.എസ്        

Sunday, 23 December 2012

ഡിസംബര്‍....




ഡിസംബര്‍....


ഡിസംബര്‍...
നമ്മള്‍ എന്നോ സ്നേഹിതരാണ്...
ഓര്‍മകളില്‍ ഒരു നനുത്ത
തണുപ്പ് നല്‍കി,
കഴിഞ്ഞ രാവിന്‍റെ നേര്‍ത്ത
സ്വപ്നങ്ങളുടെ മങ്ങിയ വെളിച്ചത്തില്‍,
മഞ്ഞ് പെയ്ത്‌...
ഹൃദയം നിറക്കുന്ന ഒരു സുഗന്ധം..

ചുവന്നു തുടുത്ത തളിരിലകള്‍
നീര്‍ത്തിയ ആല്‍ച്ചുവട്ടില്‍,
അറിയാതെ വിരല്‍തുമ്പില്‍
പതിഞ്ഞ മഞ്ഞുതുള്ളിയുടെ നോവ്‌...

ആഘോഷരാവുകളുടെ മാറില്‍
ആരുമറിയാതെ പൊഴിഞ്ഞ
കണ്ണീരിന്‍റെ നനവ്‌....

ഡിസംബര്‍....
നമ്മള്‍ എന്നോ ഹൃദയത്തില്‍
ഒരേ ദുഃഖം പേറുന്നവരാണ്...,
ജീവിതം വീണ്ടും അര്‍ത്ഥമില്ലാത്ത
നിഴലാട്ടങ്ങള്‍ക്കൊടുവില്‍
പുതുവര്‍ഷം തേടുമ്പോള്‍ ,
പകച്ചുനില്‍ക്കുന്ന ഞാനും...
പെയ്തുതീരാത്ത കുളിരിന്റെ
മൂടുപടത്തില്‍ മുഖം ചേര്‍ത്ത്
വിതുമ്പുന്ന നീയും...

ഡിസംബര്‍....
നമ്മള്‍ എന്നോ സ്നേഹിതരാണ്..,
പുല്‍നാമ്പുകളില്‍ മഴവില്ലു
പേറുന്ന ഒരുതുള്ളി നീര്‍ പെയ്ത്‌
നീ പുഞ്ചിരിക്കുമ്പോള്‍,
എനിക്കു ചുറ്റും ഒരു വര്‍ണലോകം
അഗ്നിച്ചിറകുകളില്‍ സ്നേഹം
കാട്ടി കൊതിപ്പിച്ചു...

ഡിസംബര്‍....
നമ്മള്‍ സ്വപ്ന്ഭംഗങ്ങളില്‍
ഒരുപോലെ വേദനിക്കുന്നവര്‍,
ഒരു നിമിഷം.....
ജീവിതം ഒരു മരവിപ്പില്‍ നിലനില്‍ക്കാന്‍
നീയും കൊതിച്ചിട്ടില്ലേ???
ദുഖങ്ങളുടെ ഒരു ഇരുണ്ട
വേനലിലേക്ക് ഇനി
വളരെണ്ടെന്നു ഞാനും നിനച്ചു...

എന്നിട്ടും..
നിറങ്ങളൊഴിഞ്ഞ് വിറങ്ങലിച്ചു
നീ പിരിഞ്ഞു പോകയാണല്ലോ...
എന്നെ തനിച്ചാക്കി.,

ഡിസംബര്‍...
നമ്മള്‍ എന്നും സ്നേഹിതരാണ്...

Saturday, 22 December 2012



ഇനി ജീവന്‍ വെടിയുന്ന ഒരു പിടച്ചില്‍..,
ഹൃദയം നുറുങ്ങുന്ന ഒരു മിടിപ്പ്‌..,
മങ്ങിയ നേര്‍വരകളുടെ ഒരു കാഴ്ച ..,
അവസാന ശ്വാസത്തിന്റെ ഒരു നെടുവീര്‍പ്പ്..,
ശ്വാസനാളിയിലൊളിപ്പിച്ച ഒരു വാക്ക്...

ഇനിയെനിക്ക് മടങ്ങാം..
കേള്‍വി മാത്രമുള്ള നമ്മുടെ
നഷ്ടസ്വര്‍ഗങ്ങളിലെക്ക്...
സ്വപ്നങ്ങളില്‍ നീ വരച്ചുകാട്ടിയ
മഞ്ഞവെയില്‍പ്പാടങ്ങളിലേക്ക്..
കണ്ണീരു വറ്റിയ ഇളം നീല നിഴലുള്ള
കടല്‍ത്തീരത്ത്..
ജീവിതഭാരങ്ങളുടെ ഇടവേളകളില്ലാതെ
നമുക്ക് പ്രണയിക്കാം..
ഒടുവില്‍ നമുക്ക് മുന്നില്‍
സ്വപ്നങ്ങളുടെ ഒരു നിറച്ചാര്‍ത്ത്..
ചുറ്റും കുളിരുന്ന ജീവാഗ്നി..

നമ്മള്‍.......... 
ഒരേ താളം പേറുന്ന
രണ്ടാത്മാക്കള്‍....
എന്നില്‍ നീയും..
നിന്നില്‍ ഞാനും...
ഇത് മരണമോ പുനര്‍ജനിയോ???

Thursday, 25 October 2012


ജീര്‍ണതകള്‍.....
നമുക്കിടയില്‍ നോവ്....
ഹൃദയം നുറുങ്ങുന്ന ദുഃഖം....
നീ...എന്റെ മുന്നില്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു..;
എന്റെ വിരല്‍ത്തുമ്പില്‍ നിന്നും
ഒരു ജന്മം അകലെ..
കാഴ്ച മറയ്ക്കുന്ന ജനല്‍കമ്പികള്‍...
നിന്നിലേക്ക്‌ മിഴി പൂട്ടാന്‍
വെമ്പുന്ന മനസും..
ഞാന്‍ ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ
വേരുകള്‍ തിരയുന്നു..
ഞാനെന്തിനു നിന്നെ കൊതിച്ചു???

അതെ നീ ആകാശചാരിയാണ്..;
നിമിഷാര്‍ധങ്ങളില്‍ ഒരു
മിന്നല്‍പ്പിണര്‍ പോലെ എന്റെ
ആകാശത്ത് ഒരു മഴവില്ല്
തീര്‍ത്തു പോയ്മറയുന്ന അമാനുഷികത!!!!

ഞാന്‍.. മണ്ണോടു ചേരേണ്ട വെറുമൊരു
പുല്‍ക്കൊടി...
എന്നിട്ടും ദേവസങ്കല്‍പ്പങ്ങളില്‍ നിന്നും
വഴിമാറി നിന്നിലെ സുക്ഷ്മവികാരങ്ങള്‍
പോലും എന്റെ ഉറക്കം കെടുത്തുന്നു...

നീയാര്???? എന്റെ കണ്കോണുകളെന്തിന്
ഞാന്‍ പോലുമറിയാതെ നിന്നെ
തിരയുന്നു????.......

Friday, 24 August 2012

ഒരു നാള്‍വഴിക്കുറിപ്പ്


കഴിഞ്ഞ നാള്‍വഴികളില്‍ എന്റെവാക്കുകള്‍ക്ക് , ചുവന്ന നിറമായിരുന്നു...ഒരു സിര എപ്പോഴും നിനക്കായിരക്തം ചൊരിയാന്‍ എന്‍റെകൈത്തണ്ടയില്‍ തുടിച്ചു നിന്നിരുന്നു..നിന്റെ കണ്‍കോണുകളിലെ നനവുംനൈരാശ്യവും എന്‍റെ വേദനയായിരുന്നു..നീ, എന്‍റെ ഏറ്റവും മൂര്‍ത്തമായഉന്മാദമായിരുന്നു....        എന്നിലുതിര്‍ന്ന അഗ്നി നീയായിരുന്നു..മനസ്സിന്റെ വേഗത നിന്റെആകാശത്തിലൊളിക്കാനായിരുന്നു.എന്‍റെ വികാരങ്ങള്‍ പെയ്തൊഴിഞ്ഞതുംനിന്റെ മൂടുപടത്തിന്റെ മഴവില്‍നിറങ്ങള്‍ കാണാനായിരുന്നു..ഒടുവില്‍ നീ പിന്നില്‍ വെടിഞ്ഞുനടന്നകന്നപ്പോള്‍ ഉള്ളില്‍അണയാതെ കത്തുന്ന തീനാളമില്ല;ഹൃദയം നുറുങ്ങുന്ന കടുംനീല നിറമുള്ള തണുപ്പ് മാത്രം..വാക്കുകള്‍ക്ക് കൂര്‍ത്ത പകയുംനൈരാശ്യവും...വിരല്‍ത്തുമ്പില്‍ മൌനം കനത്തഹൃദയഭാരവും..