Tuesday 6 August 2013









അവസാനമില്ലാത്ത കൂടുമാറ്റങ്ങളില്‍ മനംനൊന്ത്
അടിഞ്ഞുകൂടിയ നിരാശ, സ്വപ്നങ്ങളില്‍ ഒരു വീട് വരക്കുന്നുണ്ട്.
വല്ലപ്പോഴും കാണുമ്പോള്‍ അപരിചിതനെപ്പോലെ
മുഖം തിരിച്ചുനില്‍ക്കാതെ,
ഹൃദയവ്യഥകള്‍ ഇറക്കി വെക്കുമ്പോള്‍
സ്നേഹത്തോടെ പുഞ്ചിരിക്കുന്ന,                                                        
അന്വേഷിച്ചു വരാന്‍ മറ്റ് അവകാശികളാരുമില്ലാത്ത ഒരു വീട്...

Monday 5 August 2013

ജീവിതം പഠിച്ചു തുടങ്ങിയത് ഇവിടെ നിന്നാണ്...പിരിയാനാവാത്ത ചില സൌഹൃദങ്ങളെങ്കിലും ഇപ്പോഴും ഒരു വിളിപ്പാടകലെ എന്നോര്‍മിപ്പിച്ച് കൂടെ കൂടിയതും...

അന്ന് 'നമ്മള്‍' മാത്രമേ ഉണ്ടായിരുന്നുള്ളു... പിന്നീടെപ്പോഴോ അത് നീയും ഞാനും എന്ന്‍ വേര്‍പിരിഞ്ഞു.എന്നിട്ടും സൌഹൃദത്തിന്റെ ഒരു മഴച്ചാറ്റലില്‍ ഇപ്പോഴും നമ്മള്‍ അറിയാതെ പങ്കുവെക്കുന്നുണ്ട് ആ പഴയ കാലത്തിന്‍റെ നോവുകള്‍.., ഒഴിവുനേരങ്ങളില്‍ നെയ്തെടുത്ത സ്വപ്നലോകങ്ങളുടെ ഏടുകള്‍, കൈചേര്‍ത്ത്‌ പിടിച്ചു നടന്ന ഇടനാഴികള്‍, തനിച്ചാക്കിപ്പോയതിന്റെ പരിഭവങ്ങള്‍, ഒരുമിച്ചു താളമിട്ടു പാടിയ ഈരടികള്‍, കൂട്ട് ചേര്‍ന്ന് നടത്തിയ 'യുദ്ധങ്ങള്‍' , പതഞ്ഞുയരുന്ന ആഘോഷങ്ങള്‍, ഒടുവില്‍ എത്ര ദൂരെ പോയാലും ഒരു വാക്കിന്‍റെ അകലം മാത്രമുള്ള കലഹങ്ങളും....

നമ്മളെന്തേ വളര്‍ന്നുപോയി????? എനിക്കിന്നും ആ കാറ്റാടി മരത്തിന്‍റെ ചുവട്ടിലെ പാറപ്പുറത്ത് നിങ്ങളോടൊപ്പം ചേര്‍ന്നിരുന്ന് പൊട്ടിച്ചിരിക്കാനാണ് ഇഷ്ടം... വേര്‍പിരിഞ്ഞതില്‍ പിന്നെ വളര്‍ന്നു പോയ മനസ്സിനൊപ്പം തലയിലേറ്റിയ സങ്കീര്‍ണതകള്‍ ഒലിച്ചുപോവും വരെ....

Tuesday 30 July 2013

മനുഷ്യത്വം ഒരു ന്യൂനപക്ഷമതവും
സ്നേഹം ആഗ്രഹനിവര്‍ത്തിക്കുള്ള ഒരു ആയുധവും
മാത്രമായിരിക്കെ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രം
പുഞ്ചിരിക്കുന്ന മുഖങ്ങളാണ് എനിക്ക് ചുറ്റും.
അപഹരിക്കപ്പെട്ടതെന്തെന്നു തിരിച്ചറിയാനാവുന്നതിനും മുന്‍പേ കടന്നു കളയുന്ന സമസ്യകളാണ്‌ അതിലേറെയും....

Tuesday 16 July 2013

ഇടവഴിയിലൂടെ....





നേര്‍വഴികളുടെ മനശ്ശാസ്ത്രം
ചിതലെടുക്കുമ്പോള്‍ ,
ഇടവഴികളില്‍ , ചാവെടുക്കും മുമ്പേ
ചോരവറ്റിയ ഗര്‍ഭപാത്രങ്ങള്‍
പെറ്റിട്ട അനാഥത്വം നിലവിളിക്കുന്നു;
ലോകമറിയും മുമ്പേ
ജീവന്‍റെ വേരറ്റ പെണ്‍കുഞ്ഞുങ്ങള്‍
ദിക്കറിയാതെ ഒഴുകി നടക്കുന്നു..,
കാലം മറന്നുവെച്ച പ്രണയത്തിന്‍റെ
കൈവഴികളില്‍ ചതിയുടെ
നെരിപ്പോടുകളെരിയുന്നു;
എന്നിട്ടും ഉത്തരമറിയാത്ത
കടങ്കഥപോലെ, അതിജീവനത്തിന്‍റെ
ഇടവഴികളില്‍ പൊലിയുകയാണല്ലോ
നാമോരോരുത്തരും..........

Friday 5 July 2013

മറക്കാനാവാത്ത ചില കുറിപ്പുകള്‍...

പുതിയ നോവുകളിലേക്ക് ജീവിതം പകര്‍ന്നാടുമ്പോഴും ആഴങ്ങളില്‍ നീ ഇന്നും, ഉണങ്ങാത്ത മുറിവുകളില്‍ കണ്ണീര്‍ ചാലിക്കുന്നു...feeling sad.
 
 
 
Finally when i began 2 live,
you found me not worth living,
and nw am defeated,
let me leave...
 
 
 
മഴ പെയ്യാനൊരുങ്ങി നില്‍ക്കുമ്പോള്‍ ട്രെയിന്‍ യാത്രകള്‍ ചെന്ന് ചേരാനുള്ള വിരസതകള്‍ക്കും മാറിമറിയുന്ന ദൌര്ഭാഗ്യങ്ങള്‍ക്കും
ഇടയില്‍ ജീവിതം ആസ്വദിക്കാന്‍ അവിചാരിതമായി വീണു കിട്ടിയ ഇടവേളകളാണ്.... ഒരുപക്ഷെ ഒരിക്കലും അവസാനിക്കരുതെന്നു കൊതിച്ചുപോവുന്ന അപൂര്‍വം നിമിഷങ്ങളിലൊന്ന്.....
watching rain from train.
 
 
തീവ്രത നഷ്ടപ്പെട്ട് ഓര്‍മകളായി
എരിഞ്ഞടങ്ങുന്ന വേദനകളുടെ
പുനര്‍വായന.....
— at reading my old diary..
 
 
നീയകന്നു പോയ പകലിന്‍റെ
നോവുകളില്‍ തനിച്ചിരുന്ന്
ഒരുപാടു കൊതിച്ചു...
വേനലിന്‍റെ വറുതികള്‍
മായുമ്പോള്‍ മഴനൂലുകളില്‍
സ്വപ്നം നെയ്ത് നീ തിരികെ വരുമെന്ന്...
 
 
നേര് പൊതിഞ്ഞുപിടിച്ച് നീ വലിച്ചെറിഞ്ഞുപോയ കടങ്കഥയുടെ ഉത്തരമില്ലായ്‌മയിലേക്ക് തന്നെയാണ് ഇന്നും നേരം പുലരുന്നത്...
അസ്വസ്ഥതകളുടെ പകല്‍.
feeling sick.
 
 
 
 
 
ചില ബന്ധങ്ങള്‍ ; കൈവിട്ടുപോയ ഒരു വാക്കിന്‍റെ,
നിലതെറ്റിയ ഒരു നിമിഷത്തിന്‍റെ ഇടവേളയില്‍
അവസാനിക്കുന്നു....
മറ്റു ചിലത് ജന്മാന്തരങ്ങളോളം
നോവിന്‍റെ കനലില്‍ എരിഞ്ഞാലും
പിരിയാനാവാതെ ചേര്‍ന്നുനിന്നു
വിതുമ്പുന്നു...
feeling LOST IN PAST...
 
 
 
State level 2nd place for malayalam versficatn of health universty 
 
 
 
പാതിവഴിയില്‍ തനിച്ചാക്കിപ്പോയ
ചില വാക്കുകളുണ്ട്..
പെയ്തു തീരാത്ത മഴ പോലെ
ഇടയ്ക്കിടെ തണുത്ത വിരലുകള്‍
നീട്ടുന്ന ചില ബന്ധങ്ങളും...
ഒരു നോക്കിന്റെ ശൂന്യതയില്‍
വല്ലാതെ നോവുന്ന
മനസ്സുകളും...
 
 
 
നിരാശയുടെ ജീവിതപുസ്തകം തുറന്നു കാണിച്ചിട്ട്
നീയെവിടെയോ പോയൊളിച്ചു...
എഴുതിത്തീരാത്ത കണക്കുകള്‍ ശേഷിക്കുന്നെന്നോര്‍ത്ത്
ഞാനിന്നും അതിനു കാവലിരിക്കുന്നു..
ഏതാണ് സത്യം????
നീ രക്ഷപ്പെട്ടതോ ഞാന്‍ അകപ്പെട്ടതോ..?????
 
 
 
ഏതു വേനലിന്‍റെ ചുവപ്പിലാണ് നാം വേര്‍പിരിഞ്ഞത്??? ഇനിയൊരു പുതുമഴയില്‍ പുനര്‍ജനിക്കാനാവാത്ത വിധം ആഴങ്ങളില്‍ തപസ്സിരിക്കുന്നു സ്വപ്‌നങ്ങള്‍..... ...
 
 
 
 
എന്റെ ലോകം അതെന്നും ഒന്ന് തന്നെയായിരുന്നു..മാറിയത് ചുറ്റും വരച്ചുചേര്‍ക്കുകയും മാഞ്ഞുപോവുകയും ചെയ്തിരുന്ന മുഖങ്ങള്‍ മാത്രമാണ്.
കാന്‍വാസിലേക്ക് ഒഴുകിനിറയുന്നതു പോലെ വന്നു ചേരുമ്പോഴും പിരിഞ്ഞു പോവുമ്പോഴും ഓരോ മുഖങ്ങളും അവശേഷിപ്പിക്കുന്നത് നിറങ്ങളാണ്....
ഓരോരുത്തരിലേക്കുമുള്ള മനസ്സിന്‍റെ സഞ്ചാരങ്ങളെ പ്രതിഭലിപ്പിക്കുന്ന ഒരായിരം നിറങ്ങള്‍.......
 
 
 
വിടപറയാതെ പെയ്തൊഴിഞ്ഞ
മഴയുടെ ഓര്‍മയില്‍ ഒരു മരം
വേദനിച്ച് പെയ്യുന്നു..,
 
 
 
 
 
 
 
 
 
 
 
 
 
 

Saturday 8 June 2013

മുറിവുകള്‍



            '' മഴവേരുകള്‍ ആഴ്ന്നിറങ്ങിയ 
              സായാഹ്നത്തിലാണ്
              കൈചേര്‍ത്ത് പിടിച്ച്
              നമ്മള്‍ വാകമരച്ചുവട്ടില്‍
              നടക്കാനിറങ്ങിയത്...
              എനിക്കും നിനക്കും
              അഭയം തന്ന
              പൂമരക്കൊമ്പുകളാണ്
              ഇന്ന്‍ വാര്‍ന്നൊലിച്ച
              മുറിവുകളുമായി
              മണ്ണോടു ചേരുന്നത്..... ''
 

Thursday 6 June 2013

വിലാസം ; മരണം@gmail.com നരകം

ഇരു ധ്രുവങ്ങള്‍ക്കിടയിലെ
തമ്മില്‍ക്കലരാത്ത സൈബര്‍ വലത്തുമ്പുകളുടെ
അനന്തതയിലെവിടെയോ
ഇരുന്നാണ് നാം വേരറ്റ ബന്ധങ്ങളുടെ
ഇരുട്ടില്‍ ഹരിശ്രീ കുറിച്ചത്...

അമ്മ നാവില്‍ തിരുകിയ കൃത്രിമത്വത്തിനും
അച്ഛന്‍റെ പാതിമയങ്ങിയ കണ്ണുകള്‍ക്കും
കാലുറക്കാത്ത ചിന്തകള്‍ക്കും മേലെ,
ബാല്യം വാര്‍ത്തെടുത്തിരുന്ന മാതൃത്വത്തിന്റെ
മൂശകളുണ്ടെന്ന് കേട്ടറിഞ്ഞതും....

ചെറുവിരല്‍ത്തുമ്പിലെ ചലിക്കുന്ന
'ഇ -ലോക ' ത്തിനപ്പുറം , അത്
ചേര്‍ത്തുപിടിച്ചു നടക്കാന്‍ പഠിപ്പിച്ച
പൈതൃകത്തിന്റെ വേരുകള്‍ ചികഞ്ഞതും...

നിമിഷനേരത്തെ വിരസപാചകങ്ങള്‍ക്കും
മുന്‍പേ , പടിയിറങ്ങിപ്പോയ നരവീണ
വിരലുകള്‍ തീര്‍ത്ത രുചിയുത്സവങ്ങളില്‍
നൊന്ത്‌ കൊതിച്ചതും...

എണ്ണിയാലൊടുങ്ങാത്ത കോണ്ക്രീറ്റ്
കാടുകളുടെ അടിവേരുകളില്‍നിന്ന്‍
നനവിനു യാചിച്ച വിത്തുകളുടെ
മരണവിലാപം ചെവിയില്‍ തറച്ചതും...

മുഖപുസ്തകങ്ങളും എഴുത്തുപലകകളും
ചേക്കേറിയ ജീവിതം, നമ്മള്‍ ഒരേ
പച്ചവെളിച്ചത്തിനു താഴെ കുടിയിരുത്തി
ചാറ്റല്‍മഴകള്‍ക്ക് കാതോര്‍ത്തപ്പോഴാണ്.

ഇനിയുമൊരു നാളില്‍ നാം
പാതിവഴി പിന്നിട്ട രാവിന്‍റെ ചാറ്റല്‍
ചിന്തകളില്‍ നിന്ന്
നഷ്ടലോകം തേടി യാത്രയായി...

വിരല്‍ത്തുമ്പിലെ മിഥ്യാലോകം
വെടിഞ്ഞു നാം രക്തച്ചുവപ്പിന്റെ
തെരുവുകളിലലയുമ്പോള്‍
പൊരിയുന്ന മണല്‍ മാത്രം,
വരളുന്ന ബുദ്ധിയുടെ നീരും കുടിച്ച്
ശീതക്കാറ്റിനും കീഴെ യന്ത്രങ്ങള്‍ മാത്രം...

കനിവും മുലപ്പാലും പുഴകളും കണ്ടില്ല,
ഇരുളവീണ പൂമരക്കുറ്റികള്‍ക്കും മീതെ
അലറിയാര്‍ക്കും ചാവുകടല് മാത്രം.

തുളവീണ ആകാശപാളികളില്‍ നിന്നും
വിഷമാരി പെയ്തു നാമെരിയും മുന്‍പേ,
ചതിയുടെ വലക്കണ്ണികളിലൂടെ തിരികെ
നടക്കുമ്പോള്‍ നീ ചോദിച്ചത്,
ഒരിറ്റു കണ്ണീര്‍ മാത്രം.......

അന്യമായിപ്പോയ വികാരങ്ങളുടെ
മരവിപ്പും പേറി ഞാന്‍
ശ്വാസം തിരയുമ്പോള്‍,
പുകമറയിലെവിടെയോ നീയലിഞ്ഞില്ലാതായി...
വെളിപ്പെടുത്താന്‍ ജീവരഹസ്യങ്ങളില്ലാതെ
ഞാന്‍ നഷ്ടഋതുക്കളുടെ നിഴലില്‍ മരിച്ചു..

ഹൃദയമില്ലാത്ത നിങ്ങള്‍ക്കു വായിക്കാന്‍
ഒടുവിലെന്റെ മരണക്കുറിപ്പ് മാത്രം...

വിലാസം ;

      മരണം@gmail.com നരകം ...........................................

Tuesday 28 May 2013

നിശാഗന്ധി

ബാല്യത്തിന്‍റെ വിടര്‍ന്ന കണ്ണുകളില്‍
പാതിവഴി പിന്നിട്ട രാവിന്‍റെ
പ്രകാശകണികകളായി
പൂത്തുലഞ്ഞവള്‍...
മഞ്ഞുപെയ്ത രാവിന്‍റെ അടയാളങ്ങള്‍
നെറുകയില്‍ ചൂടി
ഇമചിമ്മാതെ നിന്നവള്‍....
വിടരാതെ പോയ മൊട്ടിന്റെ
നൊമ്പരം താങ്ങാനാവാതെ ,
ഇലത്തുമ്പിലെ വേരുനീട്ടി
കൈത്താങ്ങു തേടിയവള്‍...
കൌമാരം കോറിയിട്ട
എഴുത്തുപലകകളില്‍
സ്നേഹത്തിന്റെ സൌരഭ്യമായി
ഇതളടര്‍ന്നു വീണവള്‍.....
നരവീണ മനസ്സിന്‍റെ
നഷ്ടഗന്ധങ്ങളില്‍
പൊഴിയാതെ നിന്നവള്‍....
മഞ്ഞപുതച്ച മരണത്തിന്‍റെ
പച്ചവഴികളില്‍ നിന്ന്‍
പുനര്‍ജനി തേടിയിരുന്നവള്‍....,,,

നിശാഗന്ധി......

Monday 27 May 2013

പാതിവഴിയില്‍ തനിച്ചാക്കിപ്പോയ
ചില വാക്കുകളുണ്ട്..
പെയ്തു തീരാത്ത മഴ പോലെ 
ഇടയ്ക്കിടെ തണുത്ത വിരലുകള്‍ 
നീട്ടുന്ന ചില ബന്ധങ്ങളും...
ഒരു നോക്കിന്റെ ശൂന്യതയില്‍ 
വല്ലാതെ നോവുന്ന 
മനസ്സുകളും....

നമ്മളില്‍ ഇപ്പോള്‍ ഒഴുകുന്നത്
പഴകിയ വിചാരങ്ങളുടെ
അവശേഷിപ്പുകളാണ് ..
നാം സ്വയം തിരിച്ചറിഞ്ഞ്
പരസ്പരം അറിയും മുന്‍പേ
കുഴിച്ചുമൂടിയ കൊള്ളരുതായ്മകള്‍....
എനിക്കറിയില്ലെന്ന് നീയും
നിനക്കറിയില്ലെന്ന് ഞാനും
വിശ്വസിക്കുന്ന മൂടുപടം
നഷ്ടപ്പെട്ട രഹസ്യങ്ങള്‍!!!!!
സ്വയം പരിഹാസ്യരാവുകയല്ലാതെ
മറ്റെന്താണ് നാമിവിടെ
ചെയ്യുന്നത്?????

Saturday 25 May 2013

സമയ യുദ്ധങ്ങള്‍ ..



തീയതികളെ  ചതിച്ചാണ്  എന്‍റെ
ജീവിതം ചേര്‍ത്തു പിടിച്ചു
ഞാന്‍ മുന്നോട്ടു പായുന്നത്....
ഇനിയൊരു പക്ഷേ ഒരിക്കലും
ചതിക്കപ്പെടില്ലെന്നറിയുന്ന
സമയത്തിനു മുന്‍പേ നടക്കാന്‍
കൊതിക്കുന്ന എന്‍റെ ആശങ്കകളാവാം
വേരുറക്കും മുന്‍പേ എന്നെ
നാളെയിലേക്ക്  പറിച്ചു നടുന്നത്.

കലണ്ടര്‍ ഒരു യുദ്ധഭൂമിയാണ്.
കറുപ്പും ചുവപ്പും
തമ്മിലുള്ള അടങ്ങാത്ത ജാതിപ്പോരുകള്‍....
എന്നും സവര്‍ണ്ണനാവാന്‍
കൊതിച്ചാണ് എന്‍റെ
ദിവസങ്ങള്‍ പുലര്‍ന്നിരുന്നത്,
ഗതികേടുകള്‍ കറുത്ത അക്കങ്ങളില്‍
തളച്ചിടുമ്പോള്‍
ഇരുട്ടിവെളുക്കുന്നത് തിരിച്ചറിയാന്‍
കിതപ്പുകളും നെടുവീര്‍പ്പുകളും
മാത്രമേ ശേഷിക്കുന്നുള്ളൂ .

ഒടുക്കം കാത്തിരുന്ന ചുവന്ന
പകലിന്‍റെ ഘടികാരം
ശരവേഗം തേടുമ്പോള്‍
വീണ്ടും കല്‍ത്തുറു ങ്ക് കള്‍
തുറന്നിട്ട്‌ ഇരുട്ട് പടരുന്നു;
ഹരിച്ചും ഗുണിച്ചും ജയിക്കാനാവാത്ത
കലണ്ടറിലെ സ്ഥാനം
തെറ്റിയ അക്കങ്ങളിലൂടെ....

Sunday 24 February 2013

പരാജയം


വിലപേശലുകളുടെ ഒരു നീണ്ട
യുഗത്തിനു മുന്‍പ്,
ഞാന്‍ നിന്റേതു മാത്രമായിരുന്നു...
തമ്മില്‍ക്കലരാത്ത പകലുകളുടെ
നിഴലില്‍ നാം പ്രണയിച്ചിരുന്നു...
എന്നിട്ടും നിന്നില്‍ പെയ്തൊടുങ്ങാനാവാഞ്ഞതാണ്
എന്‍റെ പരാജയം....

നിന്‍റെ ജീവിതം
എന്‍റെ നിഴലിന്‍റെ തടവറയില്‍
ഒടുങ്ങുകയാണെന്നു
തിരിച്ചറിയുമ്പോള്‍
പറന്നു പൊയ്ക്കൊള്ളുക...

നിനക്കായി ജന്മമെടുത്ത
അതിരുകളില്ലാത്ത ഒരാകാശം
മറുകോണിലെവിടെയോ
നിന്നെ തിരയുന്നുണ്ട്....

നീ വന്നത്


നീ എന്തിനെന്റെ വെയിലിന്‍റെ
രാജ്യത്തേക്ക് കടന്നു വന്നു?
അപ്പോള്‍ എന്‍റെ വെയില്‍ക്കിളികള്‍
യാത്ര പോയിരിക്കുകയായിരുന്നു.
നിന്‍റെ കണ്ണുകളിലെ ഗ്രീഷ്മജ്വാലയെ
ഭയന്ന് അവ പിന്നീടൊരിക്കലും
തിരിച്ചുവന്നതുമില്ല...
നീ പടര്‍ന്നുകയറിയതില്‍പ്പിന്നെ
മഴയായിരുന്നു...
നിലക്കാത്ത മഴ....
അതില്‍ ഭ്രമിച്ചു ഞാന്‍
കണ്ണീര്‍പ്പുഴയിലേക്കൊലിച്ചു പോയി....

നിലവിളികള്‍

നോവിന്‍റെ തുരുത്തുകളില്‍
തനിച്ചായ കാല്‍പ്പാടുകള്‍..;
സങ്കീര്‍ണമായ ജന്മരഹസ്യം
മുരടിപ്പിച്ച മയില്പ്പീലിത്തുണ്ടുകള്‍..;
ചോരവറ്റിയ വിരല്‍ത്തുമ്പില്‍
ചിതറിപ്പോയ വളപ്പൊട്ടുകള്‍..;
വെട്ടിമാറ്റിയ കൈപ്പത്തിയില്‍
ഉറഞ്ഞുപോയ അവകാശങ്ങള്‍..;
എല്ലാവരും ഒത്തുചേര്‍ന്നത്
ഒരു അര്‍ദ്ധവിരാമത്തിലായിരുന്നു.
ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും
വിലപേശലുകള്‍ക്കൊടുവില്‍
അവര്‍ മാഞ്ഞുപോയി,
പിന്നീട് ഉറങ്ങാന്‍ നേരമില്ലാത്ത
മനുഷ്യരുടെ ഇരുണ്ട സ്വപ്നങ്ങളില്‍
നിലവിളികളായി പുനര്‍ജനിച്ചു..

Saturday 16 February 2013

നിഴല്‍ച്ചിത്രങ് ­­ങള്‍ _______________ ­__ ഓര്‍മകളുടെ ആയുസ്സറ്റു തുടങ്ങിയപ്പോഴാണ് ഞാന്‍ നിഴല്‍ച്ചിത്ര­ങ­ളില്‍ ജീവിതം പകര്‍ത്തിവെക്കാ­­ന്‍ പഠിച്ചത്. ഇന്നിന്‍റെ നരച്ച ജീവിതം നിറയെ അവ പകര്‍ന്നുതന്ന നിറങ്ങളാണ്.. തീരാത്ത നോവുകളുടെ ഇടവേളകളില്‍, പഴകിയ താളുകളില്‍ നിന്ന് നിറഞ്ഞൊഴുകുന്ന പുഞ്ചിരികള്‍.. മൌനവെയിലില്‍ ദ്രവിച്ച വേരുകളുടെ ഓര്‍മപ്പെടുത്തലുകള്‍.. തനിച്ചാക്കിപ്പോ­­യ തൂവല്‍പ്പക്ഷികളുടെ കണ്ണീര്‍ച്ചാലുക­ള്‍... ചുവന്ന അക്കങ്ങളുടെ ചുവട്ടില്‍ നിന്ന് നിറമുള്ള നിഴലുകളില്‍ പതിഞ്ഞ പേരറിയാത്ത മുഖങ്ങളുടെ ഓര്‍മച്ചിത്രങ്ങ­­ള്‍... ഈറനണിഞ്ഞ നിറക്കാഴ്ച്ചകളു­­ടെ അവസാനത്തെ താളും മറിയുമ്പോള്‍.. വിള്ളല്‍ വീണ, നിറം വറ്റിയ മനസ്സിന്‍റെ ചുവരെഴുത്തുകള്‍­ക്കു മേലെ തൂങ്ങിയാടുന്നു. ­ ­..; ചില ഹൃദയവ്യഥകള്....

Monday 21 January 2013

സ്ത്രൈണം


kuhs north zone arts fest ല്‍ ഒന്നാം സ്ഥാനം നേടിയ കവിത..]
സ്ത്രൈണം 
നീ സ്ത്രീയാണ്......
ഗര്‍ഭപാത്രത്തിന്റെ ഒരുക്കുകൂട്ടലുകള്‍ക്കൊടുവില്‍ 
തിടുക്കപ്പെട്ട് ഒരു നീണ്ടമുറിവിലൂടെ 
നീ പുറത്ത് വന്നപ്പോഴേക്കും,
ചിന്തയിലും നാവിലും അത് 
കൊത്തിവെക്കാന്‍ വെമ്പുന്ന ഒരു സമൂഹം 
പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു.
നിനക്ക് മുന്‍പേ നിന്റെ 'സ്ത്രൈണത' 
പുറംലോകം തിരിച്ചറിഞ്ഞപ്പോള്‍,
സംഘര്‍ഷഭരിതമായ നിന്റെ പിറവിയിലേക്കു 
കണ്ണുനിറച്ചു കാത്തിരുന്ന ഒരു ഹൃദയമാണ് 
നിന്നെ ചുമന്നിരുന്നത്.
നിനച്ചിരിക്കാതെ പെയ്ത പേമാരിയില്‍ 
കൗമാരത്തിന്‍റെ ജ്വാലകളണഞ്ഞ്‌,
മാതൃത്വത്തിന്റെ ഒരുകുടം കണ്ണീര്‍ 
നെഞ്ചിലേറ്റിയ ഒരു കുരുന്നു ഹൃദയം...


നീ സ്ത്രീയാണ്....
വിടര്‍ന്ന കണ്ണുകളില്‍ നീ കണ്ട 
വര്‍ണലോകത്തിനിപ്പുറം ചാരനിറമുള്ള 
കഴുകന്മാര്‍ പറക്കുന്നുണ്ടെന്നു 
തിരിച്ചറിയാനാവാത്ത ദൈന്യത..
മടിയിലിരുത്തി ലാളിച്ച വാത്സല്യത്തിന്റെ 
മൂടുപടം മായുമ്പോള്‍ മംസക്കൊതിപൂണ്ട്‌ 
തൊണ്ടവേവുന്ന പരുക്കന്‍ വിരലുകള്‍ 
കാണാനാവാത്ത നിഷ്ക്കളങ്കത..


നീ സ്ത്രീയാണ്.....
വിവേചനങ്ങളുടെ  ബാലപാഠങ്ങള്‍ 
കരളിലുറയ്ക്കും  മുന്‍പേ,
കൈചേര്‍ത്തു പിടിച്ച കൂട്ടുകാരന്റെ 
ശാഠയങ്ങള്‍ക്ക്  വഴങ്ങിയ ബാല്യം,
പരീക്ഷണങ്ങളുടെ നെറികെട്ട 
മത്സരങ്ങള്‍ക്ക് മുന്നില്‍ പകച്ചുനിന്നപ്പോള്‍ 
അക്ഷരങ്ങള്‍ കാട്ടിക്കൊതിപ്പിച്ച്,
കൂരിരുട്ടില്‍ തന്നിലേക്ക് പടര്‍ന്നുകയറിയ 
അധ്യാപകനെ വിലക്കനാവാതെ -
പോയ നിസ്സഹായത...


നീ സ്ത്രീയാണ്.....
ജീവിതയാത്രയുടെ വേഗംകൂട്ടിയ 
ഇടത്താവളങ്ങളില്‍,
നീണ്ടു വരുന്ന വിരലുകളോടും 
മാംസംതുളക്കുന്ന കണ്ണുകളോടും 
പോരാടാനാവാതെ ചക്രങ്ങള്‍ക്കിടയില്‍ 
ചതഞ്ഞരഞ്ഞില്ലാതായവള്‍.
യൗവനത്തിന്റെ ഋതുഭേദങ്ങളില്‍ 
കാമുകന്‍റെ വിറപൂണ്ട കൈവിരലുകളിലേക്ക് 
സ്വയം ഇറങ്ങിച്ചെന്നവള്‍ .
ഇരുട്ട് പടരുന്ന വഴികളില്‍ 
പിന്തുടരുന്ന കണ്ണുകളിലെ മൃഗീയത 
കണ്ടില്ലെന്നു നടിച്ച് കാല്‍ക്കീഴിലെ 
രക്തം പുരണ്ട മണ്ണിനൊപ്പം 
കൂരിരുട്ടിലേക്ക് ഒലിച്ചുപോയവള്‍.


നീ സ്ത്രീയാണ്....
സൈബര്‍വലകളില്‍ കുടുങ്ങി 
തലമാറ്റങ്ങളുടെ വിലക്കയറ്റത്തിനൊപ്പം 
ഞരമ്പുരോഗികളുടെ രോമകൂപങ്ങളില്‍ 
നീരു പകരാന്‍ വിധിക്കപ്പെട്ടവള്‍.
കൂടെയുറങ്ങാനും പെറ്റുനിറയാനും മാത്രം 
മരണക്കയറിനു കഴുത്തുനീട്ടിയവള്‍.
ഒരേ ഗര്‍ഭപാത്രത്തിലുറങ്ങിയവന്റെ 
കാമവെറിയുടെ കിതപ്പുകള്‍ മാറ്റി
മൃതിയടഞ്ഞവള്‍.


നീ സ്ത്രീയാണ്....
പെണ്ണെഴുത്തിന്റെ തുറന്നുപറച്ചിലുകളെ 
കീറിമുറിച്ച പുരുഷതൂലികകള്‍ക്കു 
മുന്നില്‍ ആത്മഹത്യ ചെയ്തവള്‍.
കരിപിടിച്ച മേല്ക്കൂരക്കുപുറത്ത് നിനക്ക് 
സ്ഥാനമില്ലെന്നു കല്‍പ്പിച്ച വെള്ളമുണ്ടുകള്‍ക്ക് 
അടിമയായവള്‍.
സ്വപ്നങ്ങളുടെ താക്കോല്‍ തിരഞ്ഞ് 
തിളയ്ക്കുന്ന ജീവിതത്തിലേക്ക് 
ഊളിയിട്ടവള്‍..


നീ സ്ത്രീയാണ്.....
നീയെന്തുകൊണ്ട്‌ ഇരപിടിയന്മാരുടെ 
കാല്‌ച്ചുവട്ടിലെ അനേകം ജന്മങ്ങളില്‍ -
നിന്ന് വഴിമാറി മറ്റൊരു പിറവിയെടുക്കുന്നില്ല;
ദുരിതങ്ങളുടെ ഒരു മഴക്കാലത്തിനിപ്പുറം 
സ്നേഹം പെയ്തു നിറയാന്‍...
വിഷജന്മങ്ങളെ നിന്റെ കണ്ണുകളിലെ 
ഗ്രീഷ്മജ്വാലയില്‍ ചാമ്പലാക്കാന്‍..
നോവുകളുടെ വിറങ്ങലിപ്പുകള്‍ മറന്ന് 
പ്രണയത്തിന്‍റെ നിലാവലയാകാന്‍.....


ഇനി നീ മണ്ണില്‍ കുരുക്കുക സ്ത്രീയായി......
അതേ നീ സ്ത്രീയാണ്.....


 - ദിവ്യ.സി.എസ്  

Tuesday 15 January 2013

ഓര്‍മകളെ എനിക്കു ഭയമാണ്..




ഓര്‍മ്മകളെ ഞാന്‍ ഭയപ്പെട്ടിരുന്നു..
പാതിവഴിയിലുപേക്ഷിക്കപ്പെട്ട 
ഡയറിയുടെ താളുകളില്‍ നിന്ന് 
കഴിഞ്ഞ കാലത്തിന്‍റെ പ്രേതം 
എന്‍റെ ചിന്തകളില്‍ ആവേശിക്കുമെന്ന 
അതിയായ ഭയം...

എങ്കിലും നിന്നോടുള്ള പ്രണയം മാത്രം 
ഇന്നലെകളില്‍ നിന്ന് ഇന്നിലേക്ക്‌ 
പുനര്‍ജനിക്കണമെന്ന് 
മോഹിച്ചു സ്വയമുരുകി...

ചില ഓര്‍മ്മകള്‍,
നീല ശംഖുപുഷ്പങ്ങള്‍ പോലെ 
സങ്കീര്‍ണമായ രൂപഭംഗി 
കാട്ടി കൊതിപ്പിച്ചു...
വീണ്ടും ഭൂതകാലത്തിന്റെ
ബീജം എന്നെ നോക്കി 
പരിഹസിച്ചു....

മറ്റുചിലത് അനുവാദം 
ചോദിക്കാതെ വന്നു കയറിയ 
ഒരു മഴക്കാലം പോലെ 
നിമിഷാര്‍ധങ്ങളെ വീശിത്തണുപ്പിച്ച്,
അടുത്ത വേനലിന്റെ 
പടി കടന്നു പോയി.....

ഓര്‍മ്മകളുടെ തുരുത്തുകളില്‍ 
ജീവിക്കാന്‍ പഠിപ്പിച്ച ചില 
വേദനകളുണ്ട്,
അവ എന്നും സ്വപ്നങ്ങളില്‍ 
ചുവന്ന കണ്ണുകള്‍ കാട്ടി 
ഭയപ്പെടുത്തിയിരുന്നു....

ഓര്‍മ്മകളെ ഞാന്‍ ഭയപ്പെടുന്നു...
ജീവിതങ്ങളെ ചേര്‍ത്തുവെച്ച് 
കടപ്പാടുകളുടെ നെഞ്ഞിടിപ്പു തന്നത് 
നരച്ചു തുടങ്ങിയ ഓര്‍മ്മകളാണ്...

അസ്ഥിത്വം നഷ്ടപ്പെട്ട കര്‍മപഥങ്ങളില്‍  
ഓര്‍മ്മകള്‍ ചികഞ്ഞെടുത്തു തന്ന 
ചില മുഖങ്ങള്‍ വന്നു കൈകോര്‍ത്തു പിടിച്ചു....

ഒടുവില്‍ ആറടി മണ്ണിന്‍റെ 
ആഴങ്ങളിലൊടുങ്ങുമ്പോഴും 
വേദനയുടെ ഒരിറ്റു കണ്ണീരു പൊഴിക്കാന്‍ 
നിന്നില്‍ ഞാന്‍ ബാക്കി വെച്ചത്,
ഈറന്‍ വറ്റിയ ഓര്‍മ്മകള്‍ മാത്രമാണല്ലോ.....

ക്ഷമിക്കുക....

ഓര്‍മകളെ എനിക്കു ഭയമാണ്.....
 

                        -ദിവ്യ.സി.എസ്